Friday, February 27, 2015

വെറുതേയീ മോഹങ്ങള്‍ എന്നറിയുമ്പോഴും.....

തണുപ്പ് കാലാവസ്ഥ ആയതുകൊണ്ടാകാം സൂര്യൻ മടിപിടിച്ച് ഉദിച്ചു വരുന്നേയുള്ളൂ..

രാവിലെ ഓഫീസിലേക്ക് വരും വഴിയാണ് ബാങ്ക് സ്ട്രീറ്റിന്റെ തിരക്കിൽ പെട്ടത്. റോഡെല്ലാം ബ്ലോക്കായപ്പോൾ കണ്ണുകൾ സൂക്ക് വാക്കിഫിലേയ്ക്ക് പോയി..

പുതുമഴയേറ്റ് നനഞ്ഞ മണ്ണിൽ നിന്നും ഈയാംപാറ്റകൾ കൂട്ടത്തോടെ പിറവിയെടുക്കും പോലെ, സൂക്ക് വാക്കിഫിന്റെ ആകാശത്തിലേക്ക് പറന്നുയരുന്നു വെള്ളരി പ്രാവുകൾ! നിമിഷനേരംകൊണ്ട് ആകാശമാകെ കയ്യടക്കി മറ്റൊരു പുലരി കണ്ട സന്തോഷത്തിൽ ചിറകടിച്ച് സന്തോഷിക്കയാണവർ.

നിഷ്കളങ്കരായ വെള്ളരിപ്രാവുകളിൽ നിന്നും കണ്ണുകൾ നേരെ ഇടതും വലതുമൊക്കെ നിർത്തിയിട്ടിരിക്കുന്ന വണ്ടികളിലെത്തിയപ്പോൾ ചിത്രമാകെ മാറി..

യാതൊരു ഉറപ്പുമില്ലാത്ത ജീവിതത്തിൽ മറ്റൊരു പുലരി കണ്ടതിന്റെ സന്തോഷം ആരുടെയും മുഖങ്ങളിൽ കണ്ടില്ല.. വീണുകിട്ടിയ സമയം മൊബൈലിനു മുന്നിൽ തോറ്റു തലകുനിച്ചിരിക്കുന്നവർ. അക്ഷമയോടെ, നിരാശയോടെ റോഡിലെ തിരക്കിനെ മുഖത്ത് പ്രകടിപ്പിക്കുന്നവർ!
ഒന്നു വലത്തോട്ട് പോകാൻ അനുവദിക്കൂ എന്ന് ചോദിക്കുന്നവരെ കൊഞ്ഞനം കുത്തുംപോലെ ഇൻഡിക്കേറ്ററിന്റെ മഞ്ഞ വെളിച്ചം കണ്ടതും നീയൊന്നു പോകുന്നത് കാണട്ടെ എന്ന മട്ടിൽ വണ്ടി മുന്നോട്ടെടുത്തു തടസ്സം നിൽക്കുന്നവർ.
എന്നാണ് കപടത നിറഞ്ഞ മനുഷ്യജീവിയ്ക്ക് എല്ലാം മറന്നൊന്നു സന്തോഷിക്കാൻ പറ്റുക? കുറച്ചെങ്കിലും കരുണയോടെ സഹജീവികളെ കാണാൻ പറ്റുക?

മോഹിച്ചു പോകുന്നു നിഷ്കളങ്കതയോടെ ആകാശത്തിലേയ്ക്ക് പറന്നുയരുന്ന പക്ഷിയാകാൻ..


ഫോട്ടോ കടപ്പാട് ഗൂഗിള്‍

No comments:

Post a Comment